പൊതുമേഖല ബാങ്കുകളുടെ ലയനം നിലവിൽ പരിഗണനയിൽ ഇല്ലെന്ന് ലോക്‌സഭയിൽ കേന്ദ്രസർക്കാർ
പൊതുമേഖല ബാങ്കുകൾ തമ്മിൽ ലയിപ്പിക്കുന്നതിനുള്ള യാതൊരു നിർദേശവും നിലവിൽ പരിഗണനയിൽ ഇല്ലെന്ന് കേന്ദ്ര സർക്കാർ. ലോക്‌സഭയിൽ രേഖാമൂലമാണ് ഇക്കാര്യം കേന്ദ്രം അറിയിച്ചത്. കേന്ദ്ര ബജറ്റിനോട് അനുബന്ധിച്ച് വീണ്ടും ബാങ്ക് ലയനങ്ങളുണ്ടാകുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് വിശദീകരണം
എസ്ബിഐ, പഞ്ചാബ് നാഷണൽ ബാങ്ക്, കാനറ ബാങ്ക് എന്നിവയിലേക്ക് മറ്റ് പൊതുമേഖലാ ബാങ്കുകളെ ലയിപ്പിക്കാനാണ് നീക്കമെന്നായിരുന്നു റിപ്പോർട്ടുകൾ. 2017ലാണ് ബാങ്കുകളുടെ ലയനം ആദ്യം നടപ്പാക്കിയത്. പിന്നീട് 2019ലെ ലയനത്തിലൂടെ 27 പൊതുമേഖല ബാങ്കുകളുടെ എണ്ണം 12 ആക്കി ചുരുക്കി
പൊതുമേഖല ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള നീക്കമില്ലെന്നും ധനവകുപ്പ് സഹമന്ത്രി പങ്കജ് ചൗധരി അറിയിച്ചു. എന്നാൽ 11 കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളെ ഓഹരി വിൽപ്പനയിലൂടെ സ്വകാര്യവത്കരിച്ചത് വഴി പ്രകടനം മെച്ചപ്പെട്ടെന്ന് ധനമന്ത്രാലയം ചൂണ്ടിക്കാട്ടി.









