പ്രാതൽ ചർച്ചയിൽ സമവായമായെന്ന് സൂചന; കർണാടകയിൽ അധികാര തർക്കം ഒഴിയുന്നു
ഹൈക്കമാൻഡുമായി കൂടിക്കാഴ്ചക്ക് സമയം തേടി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. നേതാക്കൾ സമയം നൽകിയാൽ ഡൽഹിയിലെത്തി കൂടിക്കാഴ്ച നടത്താനാണ് തീരുമാനം. ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറുമായി നടത്തിയ രണ്ടാംവട്ട പ്രാതൽ ചർച്ചക്ക് പിന്നാലെയാണ് സിദ്ധരാമയ്യ ഹൈക്കമാൻഡിനെ കാണാൻ സമയം തേടിയത്.
നാളെ എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെസി വേണുഗോപാലുമായി മംഗാലാപുരത്ത് സിദ്ധരാമയ്യ കൂടിക്കാഴ്ച നടത്തും. കെസി വേണുഗോപാലിന്റെ നിർദേശപ്രകാരമാണ് ഇടഞ്ഞുനിന്ന ഡികെ ശിവകുമാറും സിദ്ധരാമയ്യയും രണ്ട് തവണ പ്രാതൽ ചർച്ച നടത്തിയത്
കർണാടകയിൽ അധികാര തർക്കം ഒഴിവാകുന്നുവെന്നാണ് സൂചന. 2028 വരെ സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രിയായി തുടരാനാണ് ധാരണ. അടുത്ത തെരഞ്ഞെടുപ്പിൽ ഡികെ ശിവകുമാർ പാർട്ടിയുടെ പ്രധാന മുഖമായി മാറും. ഇരുവരും തമ്മിൽ തുടർ തർക്കമുണ്ടാകില്ലെന്ന വിലയിരുത്തലിലാണ് ഹൈക്കമാൻഡ്.














