പോർട്ട് വിട്ട് പുറത്തിറങ്ങാൻ പാക് നാവികപ്പട ഭയന്നു; ഓപ്പറേഷൻ സിന്ദൂർ പരാജയപ്പെടുത്താൻ അവർക്ക് കഴിഞ്ഞില്ല: അഡ്മിറൽ ത്രിപാഠി
ന്യൂഡൽഹി: ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂർ സൈനിക നടപടി നടക്കുന്ന സമയത്ത് പാകിസ്ഥാൻ നാവികസേന അവരുടെ തുറമുഖങ്ങൾ വിട്ട് പുറത്തിറങ്ങാൻപോലും ധൈര്യപ്പെട്ടില്ലെന്ന് ഇന്ത്യൻ നാവികസേനാ മേധാവി അഡ്മിറൽ ത്രിപാഠി വെളിപ്പെടുത്തി. ഇന്ത്യൻ സായുധ സേനയുടെ കരുത്തും പ്രതികരണ ശേഷിയും പാകിസ്ഥാനെ എത്രത്തോളം പ്രതിരോധത്തിലാക്കി എന്നതിലേക്ക് വിരൽചൂണ്ടുന്നതാണ് അദ്ദേഹത്തിന്റെ ഈ പ്രസ്താവന.
പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ നിർണ്ണായകമായ സംയുക്ത സൈനിക നീക്കമായിരുന്നു ‘ഓപ്പറേഷൻ സിന്ദൂർ’. കരസേനയും വ്യോമസേനയും ചേർന്നുള്ള ആക്രമണത്തിൽ പാക് അധീന കശ്മീരിലെയും പാകിസ്ഥാനിലെയും ഒൻപതോളം തീവ്രവാദ കേന്ദ്രങ്ങൾ തകർത്തിരുന്നു.
”ഓപ്പറേഷൻ സിന്ദൂർ നടന്നപ്പോൾ, പാകിസ്ഥാൻ നാവികസേന അവരുടെ പോർട്ട് വിട്ട് കടലിലേക്ക് ഇറങ്ങാൻ പോലും തുനിഞ്ഞില്ല. പാകിസ്ഥാന്റെ സമുദ്ര അതിർത്തികളെ പ്രതിരോധിക്കാൻ അവർക്ക് കഴിഞ്ഞില്ല. ഇന്ത്യയുടെ നാവിക ശക്തിയെ അവർ ഭയന്നു. ഇന്ത്യൻ നാവികസേനയുടെ കർശനമായ നിരീക്ഷണവും തന്ത്രപരമായ വിന്യാസവുമാണ് പാക് നാവികസേനയെ അവരുടെ തുറമുഖങ്ങളിൽ തന്നെ തളച്ചിടാൻ കാരണമായത്,” അഡ്മിറൽ ത്രിപാഠി പറഞ്ഞു.
ഇന്ത്യയുടെ സൈനിക ശക്തിയെക്കുറിച്ചും പ്രതിരോധ ശേഷിയെക്കുറിച്ചുമുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ സമുദ്രാതിർത്തികൾ പൂർണ്ണമായും സുരക്ഷിതമാണെന്നും, ഏത് വെല്ലുവിളികളെയും നേരിടാൻ ഇന്ത്യൻ നാവികസേന പൂർണ്ണ സജ്ജമാണെന്നും അദ്ദേഹം ആവർത്തിച്ചു വ്യക്തമാക്കി.

Leave a Reply