പ്രണയത്തിൻ്റെ പേരിൽ 9 മാസമായി വീട്ടുകാർ പൂട്ടിയിട്ട യുവതി കുറിപ്പെഴുതി റോഡിലിട്ടു; കോടതി വഴി പ്രണയസാഫല്യം

പ്രണയത്തിൻ്റെ പേരിൽ 9 മാസമായി വീട്ടുകാർ പൂട്ടിയിട്ട യുവതി കുറിപ്പെഴുതി റോഡിലിട്ടു; കോടതി വഴി പ്രണയസാഫല്യം

കോട്ടയം: പത്തുവർഷത്തിലേറെയായി പ്രണയിക്കുന്ന യുവതിയെ ജാതിയുടെയും മതത്തിന്റെയും പേരിൽ വീട്ടുകാർ വിവാഹം ചെയ്തു നൽകിയില്ലെന്നാരോപിച്ച് കോടതിയെ സമീപിച്ച യുവാവിന് കോടതിയിൽ നിന്നും അനുകൂല വിധി. മാസങ്ങൾ നീണ്ടു നിന്ന വാദത്തിനൊടുവിൽ ഭാരതീയ ന്യായ സംഹിതയിലെ 100 -ാം വകുപ്പ് പ്രകാരം യുവതിയെ വാറണ്ട് അയച്ച് കോടതിയിൽ ഹാജരാക്കി. ഒടുവിൽ യുവതി സ്വന്തം ഇഷ്ടപ്രകാരം യുവാവിന് ഒപ്പം പോകുകയായിരുന്നു. കോട്ടയം കാഞ്ഞിരപ്പള്ളി മജിസ്ട്രേറ്റ് കോടതിയിലാണ് നാടകീയ സംഭവങ്ങൾ നടന്നത്.

ഒക്ടോബർ ആദ്യമായിരുന്നു സംഭവങ്ങളുടെ തുടക്കം. പ്രണയിക്കുന്ന യുവതിയെ മതത്തിന്റെ പേരിൽ വീട്ടിൽ പൂട്ടിയിട്ടതിനെതിരെ ബിഎൻഎസ്എസ് പ്രകാരം യുവാവ് കോടതിയെ സമീപിക്കുകയായിരുന്നു. കാഞ്ഞിരപ്പള്ളി മജിസ്ട്രേറ്റ് നിയതയ്ക്ക് മുന്നിലാണ് കേസ് എത്തിയതും. ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി സമർപ്പിക്കുന്നതിനു സമാനമായി ബിഎൻഎസ്എസിലെ 100 വകുപ്പ് പ്രകാരം അഡ്വ.ഷാമോൻ ഷാജിയും, അഡ്വ.വിവേക് മാത്യു വർക്കിയും കോടതിയെ സമീപിക്കുകയായിരുന്നു.

30 വയസായ യുവതിയും യുവാവും പത്തു വർഷത്തിലേറെയായി പ്രണയത്തിലായിരുന്നു. യുവാവ് ഹിന്ദു മതത്തിൽ വിശ്വസിക്കുന്നയാളും യുവതി ക്രിസ്തു മത വിശ്വാസിയുമായിരുന്നു.

പ്രണയ വിവരം വീട്ടിൽ അറിഞ്ഞതോടെ കഴിഞ്ഞ ഫെബ്രുവരി മുതൽ യുവതിയെ വീട്ടുകാർ വീട്ടുതടങ്കലിൽ പാർപ്പിച്ചിരിക്കുകയാണ് എന്നാണ് യുവാവിന്റെ പരാതി. യുവതിയുടെ വീട്ടുകാർ വിവാഹത്തിന് സമ്മതിക്കാതെ വന്നതോടെ ഒരു മാസം മുൻപ് യുവാവ് പഞ്ചായത്തംഗത്തെയുമായി യുവതിയുടെ വീട്ടിൽ എത്തി. രജിസ്റ്റർ വിവാഹം നടത്തി തരാമെന്ന യുവതിയുടെ വീട്ടുകാരുടെ ഉറപ്പിന്റെ അടിസ്ഥാനത്തിൽ യുവാവ് മടങ്ങുകയായിരുന്നു. എന്നാൽ, ഇതിന് ശേഷം യുവതിയെ വീട്ടിൽ പൂട്ടിയിടുകയും, യുവതി ജീവനൊടുക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതോടെയാണ് യുവാവ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹർജിയുമായി എത്തിയത്.

ആദ്യം മണിമല പോലീസിനോട് യുവതിയുടെ മൊഴിയെടുക്കാൻ കോടതി നിർദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ മണിമല പോലീസ് യുവതിയെയും മാതാപിതാക്കളെയും സ്റ്റേഷനിൽ വിളിച്ചു വരുത്തി മൊഴി രേഖപ്പെടുത്തി. ഈ മൊഴിയിൽ മാതാപിതാക്കളോടൊപ്പം പോകാനാണ് ഇഷ്ടമെന്ന് യുവതി മണിമല പോലീസിനു മൊഴി നൽകി. ഇതേ തുടർന്ന് പോലീസ് കോടതിയിൽ യുവതിയുടെ മൊഴി ഹാജരാക്കുകയും ചെയ്തു.

എന്നാൽ, കഴിഞ്ഞ ദിവസം രാവിലെ കേസ് വീണ്ടും പരിഗണിച്ചപ്പോഴാണ് കോടതിയിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. യുവതിയെ സ്വന്തം വീട്ടിൽ നിന്നും മറ്റൊരു വീട്ടിലേയ്ക്കു തടങ്കലിൽ പാർപ്പിക്കാൻ മാറ്റിയിരുന്നതായി യുവാവ് പറഞ്ഞു. ഇതിനിടെ തടങ്കലിൽ പാർപ്പിച്ചിരുന്ന വീട്ടിൽ നിന്നും യുവാവിന്റെ സുഹൃത്തിനെ വിളിച്ച യുവതി , വീടിന്റെ പിന്നിൽ ഒരു കുറിപ്പ് ഇട്ടിട്ടുണ്ടെന്ന് അറിയിച്ചു. ഈ കുറിപ്പ് കോടതിയിൽ എത്തിക്കണമെന്നും യുവതി സുഹൃത്തിനോട് അഭ്യർത്ഥിച്ചു. ഇത് അനുസരിച്ച് കുറിപ്പ് യുവാവിന്റെ സുഹൃത്ത് കോടതിയിൽ എത്തിച്ചു. ഈ കുറിപ്പ് കണ്ടകോടതി യുവതിയെ കോടതിയിൽ എത്തിക്കാൻ ഉത്തരവിടുകയായിരുന്നു. യുവതിയെ കോടതിയിൽ എത്തിക്കാനുള്ള വാറണ്ട് അനുസരിച്ച് പോലീസ് സംഘം യുവതിയെ കോടതിയിൽ എത്തിച്ചു. ഇതേ തുടർന്ന് യുവതിയുടെ ഇഷ്ട പ്രകാരം കാമുകന് ഒപ്പം പോകാൻ കോടതി അനുവദിക്കുകയായിരുന്നു.

Comments

Leave a Reply

Your email address will not be published. Required fields are marked *