Blog

  • രാഹുലിനായി പാർട്ടിയിൽ ഇനിയാരും വാദിക്കരുത്; ധാർമികതയുണ്ടെങ്കിൽ എംഎൽഎ സ്ഥാനം രാജിവെക്കണം: കെ മുരളീധരൻ

    രാഹുലിനായി പാർട്ടിയിൽ ഇനിയാരും വാദിക്കരുത്; ധാർമികതയുണ്ടെങ്കിൽ എംഎൽഎ സ്ഥാനം രാജിവെക്കണം: കെ മുരളീധരൻ

    രാഹുലിനായി പാർട്ടിയിൽ ഇനിയാരും വാദിക്കരുത്; ധാർമികതയുണ്ടെങ്കിൽ എംഎൽഎ സ്ഥാനം രാജിവെക്കണം: കെ മുരളീധരൻ

    ബലാത്സംഗ കേസ് പ്രതി രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയ കെപിസിസി നടപടിയും മുൻകൂർ ജാമ്യാപേക്ഷ തള്ളിയ കോടതി നടപടിയെയും സ്വാഗതം ചെയ്ത് കെ മുരളീധരൻ. രണ്ട് തീരുമാനങ്ങളും പൊതുസമൂഹത്തിന് സന്തോഷം നൽകുന്നതാണ്. രാഹുലിനായി ഇനി പാർട്ടിയിൽ ആരും വാദിക്കരുത്. ധാർമികതയുണ്ടെങ്കിൽ എംഎൽഎ സ്ഥാനം രാജിവെക്കണം

    ധാർമികത എന്ന് പറയുന്നില്ല, ധാർമികതയുള്ള പ്രവർത്തിയല്ലല്ലോ അയാൾ ഇത്രയും നാൾ ചെയ്തു കൊണ്ടിരുന്നത്. പൊതുരംഗത്ത് പുലർത്തേണ്ട മാന്യത പുലർത്തിയില്ല. രാഹുൽ എന്ന ചാപ്റ്റർ ക്ലോസ് ചെയ്ത് കഴിഞ്ഞു. സൈബർ ആക്രമണങ്ങളെ ഭയക്കുന്നില്ല. കൂലി തല്ലുകാരെ ആര് പേടിക്കാനാണെന്നും മുരളീധരൻ ചോദിച്ചു

    രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കാനുള്ള തീരുമാനം അംഗീകരിക്കുന്നതായി യുഡിഎഫ് കൺവീനർ അടൂർ പ്രകാശും പ്രതികരിച്ചു. എംഎൽഎ സ്ഥാനം രാജിവെക്കുന്നത് രാഹുൽ സ്വയം തീരുമാനിക്കേണ്ടതാണ്. സ്വയം തീരുമാനിച്ചാൽ നല്ലതാണെന്നും അടൂർ പ്രകാശ് പറഞ്ഞു
     

  • കഴിഞ്ഞ ഡിസംബർ 4ന് എംഎൽഎയായി സത്യപ്രതിജ്ഞ; ഒരു വർഷത്തിനിപ്പുറം പുറത്ത്, ഇത് ചോദിച്ച് വാങ്ങിയ വിധി

    കഴിഞ്ഞ ഡിസംബർ 4ന് എംഎൽഎയായി സത്യപ്രതിജ്ഞ; ഒരു വർഷത്തിനിപ്പുറം പുറത്ത്, ഇത് ചോദിച്ച് വാങ്ങിയ വിധി

    കഴിഞ്ഞ ഡിസംബർ 4ന് എംഎൽഎയായി സത്യപ്രതിജ്ഞ; ഒരു വർഷത്തിനിപ്പുറം പുറത്ത്, ഇത് ചോദിച്ച് വാങ്ങിയ വിധി

    കോൺഗ്രസിൽ ഏറെ പ്രതീക്ഷയോടെ ഉയർന്നു വന്ന നേതാവായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ. ചാനൽ ചർച്ചകളിലൂടെ സജീവമാകുകയും പിന്നീട് യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കും പാലക്കാട് എംഎൽഎ ആയുമുള്ള രാഹുൽ മാങ്കൂട്ടത്തിലിന്റെ വളർച്ച വളരെ വേഗത്തിലായിരുന്നു. അതിനിരട്ടി വേഗത്തിലുമായി പോയി രാഹുലിന്റെ പതനവും. ഇത് ചോദിച്ച് വാങ്ങിയ വിധിയാണ്. ഒരു പൊതുപ്രവർത്തകനിൽ നിന്നും ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത പല വൈകൃതങ്ങളുടെയും ഉടമയെ കോൺഗ്രസിൽ നിന്നും പുറത്താക്കിയിരിക്കുന്നു

    തദ്ദേശ തെരഞ്ഞെടുപ്പ് കാലത്ത് പാർട്ടിയെ കനത്ത പ്രതിസന്ധിയിലാക്കിയതോടെ രാഹുലിനെ പുറത്താക്കാൻ കോൺഗ്രസും തീരുമാനിക്കുകയായിരുന്നു. പുകഞ്ഞ കൊള്ളി പുറത്തു പോകട്ടെ എന്ന് കെ മുരളീധരനും രമേശ് ചെന്നിത്തലയുമടക്കമുള്ള മുതിർന്ന നേതാക്കൾ നേരത്തെ തന്നെ പരസ്യമായി പ്രതികരിച്ചിരുന്നു. ഒടുവിൽ കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് തൊട്ടുപിന്നാലെ രാഹുലിനെ പുറത്താക്കി കൊണ്ടുള്ള വാർത്താക്കുറിപ്പ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പുറത്തിറക്കി

    കഴിഞ്ഞ വർഷം ഡിസംബർ 4നാണ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ആയി നിയമസഭയിൽ സത്യപ്രതിജ്ഞ ചെയ്തത്. കൃത്യം ഒരു വർഷത്തിനിപ്പുറം അതേ ദിവസം തന്നെ തന്റെ രാഷ്ട്രീയജീവിതത്തിന്റെ പതനവും രാഹുൽ നേരിട്ടിരിക്കുകയാണ്. ഇനിയൊരിക്കലും തിരിച്ചു വരാൻ സാധിക്കാതെ രീതിയിൽ രാഹുലിന്റെ രാഷ്ട്രീയ ജീവിതം അവസാനിക്കുകയാണ്. 

    ബലാത്സംഗം മാത്രമല്ല, നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തിയെന്നുമുള്ള പരാതി കേരള രാഷ്ട്രീയത്തെ തന്നെ ഞെട്ടിക്കുന്നതായിരുന്നു. രാഹുലിന്റെ അനുയായികൾ അതിജീവിതയെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച് രംഗത്തുവന്നതിന് പിന്നാലെയാണ് യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. ഈ പരാതിയിൽ കേസെടുത്തതിന് പിന്നാലെ രാഹുൽ ഒളിവിൽ പോയി. ഇതിന് തൊട്ടടുത്ത ദിവസം തന്നെ മറ്റൊരു യുവതി കൂടി പരാതിയുമായി രംഗത്തുവന്നു. ഇനിയും നിരവധി പേർ രാഹുലിന്റെ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന അഭ്യൂഹങ്ങളും പരക്കുന്നുണ്ട്.
     

  • ഇനിയും അതിജീവിതകളുണ്ട്, അവരും പരാതി നൽകണം; നീതിയുടെ തുടക്കമാണിതെന്ന് റിനി ആൻ ജോർജ്

    ഇനിയും അതിജീവിതകളുണ്ട്, അവരും പരാതി നൽകണം; നീതിയുടെ തുടക്കമാണിതെന്ന് റിനി ആൻ ജോർജ്

    ഇനിയും അതിജീവിതകളുണ്ട്, അവരും പരാതി നൽകണം; നീതിയുടെ തുടക്കമാണിതെന്ന് റിനി ആൻ ജോർജ്

    ബലാത്സംഗ കേസ് പ്രതി രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതികരണവുമായി നടി റിനി ആൻ ജോർജ്. അതിജീവിതകൾ നേരിട്ടിട്ടുള്ള ക്രൂരപീഡനത്തിന് അവർക്ക് കിട്ടുന്ന നീതിയുടെ തുടക്കം മാത്രമാണിതെന്ന് റിനി പറഞ്ഞു. സത്യം തന്നെ ജയിക്കുമെന്നും റിനി പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആദ്യം വെളിപ്പെടുത്തൽ നടത്തിയത് റിനി ആൻ ജോർജ് ആയിരുന്നു

    ഒരുപാട് സൈബർ അറ്റാക്ക് നേരിടേണ്ടി വന്നു. കെട്ടിച്ചമച്ച കഥകളെന്നായിരുന്നു ആരോപണം. ഇപ്പോൾ കോടതി തന്നെ ആരോപണങ്ങൾ കെട്ടിച്ചമച്ചവയല്ലെന്ന് ആദ്യ സൂചനകൾ നൽകിയിരിക്കുകയാണ്. അത്രയും വിഷമത്തോടെ പറഞ്ഞുപോയ കാര്യങ്ങൾക്ക് ഒരുപാട് അനുഭവിക്കേണ്ടി വന്നു. 

    തന്റെ സഹോദരിമാർക്ക് നീതി ലഭിക്കുന്നതിന് ഒരു നിമിത്തമായി എന്നതിൽ അത്യന്തം ചാരിതാർഥ്യമുണ്ട്. ഇനിയും അതിജീവിതകളുണ്ടെന്നാണ് മനസിലാക്കുന്നത്. അവരും കേസിന്റെ ഭാഗമാകണം, നീതി കണ്ടെത്തണം. അതിജീവിതകൾ തങ്ങളുടെ ട്രോമയുമായി വീട്ടിലിരിക്കരുതെന്നും അവർ ആവശ്യപ്പെട്ടു
     

  • എംഎൽഎ സ്ഥാനം രാജിവെക്കണമോയെന്ന് രാഹുൽ തീരുമാനിക്കട്ടെ: കെസി വേണുഗോപാൽ

    എംഎൽഎ സ്ഥാനം രാജിവെക്കണമോയെന്ന് രാഹുൽ തീരുമാനിക്കട്ടെ: കെസി വേണുഗോപാൽ

    എംഎൽഎ സ്ഥാനം രാജിവെക്കണമോയെന്ന് രാഹുൽ തീരുമാനിക്കട്ടെ: കെസി വേണുഗോപാൽ

    ബലാത്സംഗ കേസ് പ്രതി രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ പ്രതികരണവുമായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ഇത്തരം വിഷയങ്ങളിൽ പാർട്ടിയുടെ അന്തസ്സ് ഉയർത്തിപ്പിടിക്കുക എന്നതാണ് പ്രാഥമികമായ കാര്യം. കൂടാതെ പൊതുജനങ്ങളുടെ ഇടയിലുള്ള പാർട്ടിയുടെ ഇമേജ് നിലനിർത്തേണ്ടതുണ്ട്. അത്തരം കാര്യങ്ങൾ ആലോചിച്ചാണ് കെപിസിസി ഇത്തരത്തിൽ തീരുമാനം എടുത്തിരിക്കുന്നത്

    കെപിസിസി തീരുമാനം എഐസിസി അംഗീകകരിക്കുകയും ചെയ്തു. എംഎൽഎ സ്ഥാനത്ത് തുടരുന്ന കാര്യം രാഹുലാണ് തീരുമാനിക്കേണ്ടത്. ആരോപണം ഉണ്ടായപ്പോൾ തന്നെ പാർട്ടി നിലപാടെടുത്തതാണ്. കേരളത്തിലെ ഒരു രാഷ്ട്രീയ പാർട്ടി ഏറ്റവും വേഗത്തിൽ എടുത്ത ഒരു തീരുമാനമാണിതെന്നും കെസി വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു

    കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെയാണ് രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയത്. രാഹുലിനെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയതായി കെപിസിസി പ്രസിഡന്റ് അറിയിക്കുകയായിരുന്നു.
     

  • വിദേശ പ്രതിനിധികളോട് പ്രതിപക്ഷ നേതാവിനെ കാണരുതെന്ന് നിർദേശം; കേന്ദ്രത്തിനെതിരെ ഗുരുതര ആരോപണവുമായി രാഹുൽ ഗാന്ധി

    വിദേശ പ്രതിനിധികളോട് പ്രതിപക്ഷ നേതാവിനെ കാണരുതെന്ന് നിർദേശം; കേന്ദ്രത്തിനെതിരെ ഗുരുതര ആരോപണവുമായി രാഹുൽ ഗാന്ധി

    വിദേശ പ്രതിനിധികളോട് പ്രതിപക്ഷ നേതാവിനെ കാണരുതെന്ന് നിർദേശം; കേന്ദ്രത്തിനെതിരെ ഗുരുതര ആരോപണവുമായി രാഹുൽ ഗാന്ധി

    കേന്ദ്ര സർക്കാരിന് എതിരെ ഗുരുതര ആരോപണവുമായി രാഹുൽ ഗാന്ധി. റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ ന്യൂഡൽഹിയിൽ എത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പ്, ലോക്സഭാ പ്രതിപക്ഷ നേതാവിനെ വിദേശ പ്രമുഖർക്ക് കാണാൻ അനുവദിക്കുന്ന പാരമ്പര്യം മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രം പാലിക്കുന്നില്ലെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.

    വിദേശ പ്രതിനിധികളോട് പ്രതിപക്ഷ നേതാവിനെ കാണരുത് എന്ന് സർക്കാർ നിർദേശം നൽകി. താൻ വിദേശത്ത് പോകുമ്പോഴും കൂടിക്കാഴ്ച നടത്തരുത് എന്ന് സർക്കാർ ആവശ്യപ്പെട്ടു. കൂടിക്കാഴ്ച നടത്തരുതെന്ന് സർക്കാർ ആവശ്യപ്പെട്ടതായി വിദേശ പ്രതിനിധികൾ പറഞ്ഞു. 

    കേന്ദ്ര സർക്കാർ കീഴ് വഴക്കങ്ങൾ ലംഘിക്കുകയാണ്. നരേന്ദ്ര മോദിയുടെ അരക്ഷിതത്വമാണ് ഇതിന് പിന്നിലെന്നും രാഹുൽ വ്യക്തമാക്കി. രാഹുൽ ഗാന്ധിയുടെ ആരോപണത്തെ പിന്തുണച്ച് ശശി തരൂർ എംപിയും രംഗത്തുവന്നു. വിഷയത്തിൽ കേന്ദ്രം പ്രതികരിക്കണമെന്നും തരൂർ ആവശ്യപ്പെട്ടു.
     

  • വമ്പനടിയുമായി സഞ്ജു, വിക്കറ്റ് വേട്ടയുമായി ആസിഫ്; സൂപ്പർ താരങ്ങളുടെ മുംബൈയെ തകർത്ത് കേരളം

    വമ്പനടിയുമായി സഞ്ജു, വിക്കറ്റ് വേട്ടയുമായി ആസിഫ്; സൂപ്പർ താരങ്ങളുടെ മുംബൈയെ തകർത്ത് കേരളം

    വമ്പനടിയുമായി സഞ്ജു, വിക്കറ്റ് വേട്ടയുമായി ആസിഫ്; സൂപ്പർ താരങ്ങളുടെ മുംബൈയെ തകർത്ത് കേരളം

    സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ മുംബൈയെ തകർത്ത് കേരളം. സഞ്ജു സാംസൺ നയിച്ച കേരളം 15 റൺസിന്റെ വിജയമാണ് സ്വന്തമാക്കിയത്. ഇന്ത്യൻ ടീമിലെ സൂപ്പർ താരങ്ങൾ അണിനിരന്ന മുംബൈയെ തകർക്കാനായത് കേരളാ ടീമിന് ഇരട്ടിമധുരമായി മാറി. 

    ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 178 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ മുംബൈ 19.4 ഓവറിൽ 163 റൺസിന് പുറത്തായി. മുംബൈയുടെ അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയ കെഎം ആസിഫാണ് മത്സരം കേരളത്തിന് അനുകൂലമാക്കിയത്. 24 റൺസ് വഴങ്ങിയാണ് ആസിഫ് 5 വിക്കറ്റെടുത്തത്

    ടോസ് നേടിയ സഞ്ജു ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഓവറുകളിൽ സഞ്ജു തകർത്തടിച്ചതോടെ കേരളത്തിന്റെ സ്‌കോർ ഉയർന്നു. 28 പന്തിൽ 8 ഫോറും ഒരു സിക്‌സും സഹിതം 46 റൺസെടുത്താണ് സഞ്ജു പുറത്തായത്. വിഷ്ണു വിനോദ് 43 റൺസും ഷറഫുദ്ദീൻ 35 റൺസും മുഹമ്മദ് അസ്ഹറുദ്ദീൻ 32 റൺസുമെടുത്തു

    മുംബൈക്കായി സർഫറാസ് ഖാൻ അർധ സെഞ്ച്വറി നേടിയെങ്കിലും ജയത്തിലേക്ക് എത്തിക്കാനായില്ല. 40 പന്തിൽ 52 റൺസാണ് താരം നേടിയത്. സൂര്യകുമാർ യാദവ് 32 റൺസിനും അജിങ്ക്യ രഹാനെ 32 റൺസിനും വീണു. സൂര്യകുമാർ യാദവ്, സായ് രാജ് പാട്ടീൽ, ഷാർദൂൽ താക്കൂർ, ഹാർദിക് ടമോർ, ഷംസ് മുലാനി എന്നിവരെ ആസിഫ് പുറത്താക്കി. രഹാനെ, ശിവം ദുബെ എന്നിവരെ വിഘ്‌നേഷ് പുത്തൂരും പുറത്താക്കി
     

  • നിലവിലെ ടോൾപിരിവ് ഒരു വർഷത്തിനുള്ളിൽ ഇല്ലാതാകും; ഇലക്ട്രോണിക് സംവിധാനം രാജ്യവ്യാപകമാക്കും

    നിലവിലെ ടോൾപിരിവ് ഒരു വർഷത്തിനുള്ളിൽ ഇല്ലാതാകും; ഇലക്ട്രോണിക് സംവിധാനം രാജ്യവ്യാപകമാക്കും

    നിലവിലെ ടോൾപിരിവ് ഒരു വർഷത്തിനുള്ളിൽ ഇല്ലാതാകും; ഇലക്ട്രോണിക് സംവിധാനം രാജ്യവ്യാപകമാക്കും

    നിലവിലെ ടോൾ പിരിവ് സമ്പ്രദായം ഒരു വർഷത്തിനുള്ളിൽ പൂർണമായും അവസാനിക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരി. ഈ സംവിധാനത്തിന് പകരം ഇലക്ട്രോണിക് സംവിധാനം വരും. ഇത് ഹൈവേ ഉപയോക്താക്കൾക്ക് തടസമില്ലാത്ത യാത്രാനുഭവം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ലോക്‌സഭയിൽ ചോദ്യോത്തര വേളയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്

    പുതിയ സംവിധാനം നിലവിൽ പത്തിടങ്ങളിൽ പരീക്ഷിച്ച് കഴിഞ്ഞു. ഒരു വർഷത്തിനുള്ളിൽ ഇത് രാജ്യത്തുടനീളം വ്യാപിപ്പിക്കും. ടോളിന്റെ പേരിൽ നിങ്ങളെ തടയാൻ ആരുമുണ്ടാകില്ല. ഇലക്ട്രോണിക് ടോൾ പിരിവ് രാജ്യത്തുടനീളം നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു

    രാജ്യത്ത് 10 ലക്ഷം കോടി രൂപയുടെ 4500 ഹൈവേ പദ്ധതികൾ നടക്കുന്നതായും ഗഡ്ഗരി അറിയിച്ചു. ടോൾ പ്ലാസയിൽ വാഹനം നിർത്താതെ തന്നെ ഉപയോക്താവിന്റെ ലിങ്ക് ചെയ്ത അക്കൗണ്ടിൽ നിന്ന് ടോൾ തുക ഓട്ടോമാറ്റിക്കായി അടയ്ക്കാൻ ഫാസ്ടാഗ് സംവിധാനം സഹായിക്കുന്നു. ഈ സാങ്കേതിക വിദ്യ രാജ്യവ്യാപകമാക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.
     

  • രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി; എംഎൽഎ സ്ഥാനം രാജിവെക്കുന്നതാണ് നല്ലതെന്ന് സണ്ണി ജോസഫ്

    രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി; എംഎൽഎ സ്ഥാനം രാജിവെക്കുന്നതാണ് നല്ലതെന്ന് സണ്ണി ജോസഫ്

    രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി; എംഎൽഎ സ്ഥാനം രാജിവെക്കുന്നതാണ് നല്ലതെന്ന് സണ്ണി ജോസഫ്

    ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതോടെ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫാണ് ഇക്കാര്യം ഇടുക്കിയിൽ പ്രഖ്യാപിച്ചത്. കോടതി വിധി വന്നതിന് പിന്നാലെ കെപിസിസി പ്രസിഡന്റിന്റെ വാർത്താ കുറിപ്പ് ഇറക്കിയിരുന്നു. പിന്നാലെയാണ് ഇടുക്കിയിൽ മാധ്യമങ്ങളെ സണ്ണി ജോസഫ് കണ്ടത്

    എഐസിസി അനുമതിയോടെയാണ് തീരുമാനമെന്ന് സണ്ണി ജോസഫ് അറിയിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കുന്നതാണ് നല്ലത്. കോൺഗ്രസ് മാതൃകാപരമായ നടപടിയാണ് സ്വീകരിച്ചത്. രാഹുലിനെതിരെ പരാതി വന്നപ്പോൾ തന്നെ നേതാക്കളുമായി കൂടിയാലോചന നടത്തിയിരുന്നുവെന്നും സണ്ണി ജോസഫ് പറഞ്ഞു

    നേരത്തെ അടൂർ പ്രകാശും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കുന്നതാണ് നല്ലതെന്ന് പ്രതികരിച്ചിരുന്നു. രാഹുൽ മാങ്കൂട്ടത്തിലിന്റെ രാഷ്ട്രീയ ഭാവി ഇതോടെ അനിശ്ചിതത്വത്തിലായി. കൂടുതൽ പരാതികൾ ഉയരുന്ന സാഹചര്യത്തിൽ രാഹുലിനെ ഇനിയും സംരക്ഷിക്കേണ്ടതില്ലെന്ന നിലപാടിലേക്ക് കോൺഗ്രസ് എത്തുകയായിരുന്നു
     

  • രാഹുൽ മാങ്കൂട്ടത്തിലിന് കനത്ത തിരിച്ചടി; മുൻകൂർ ജാമ്യാപേക്ഷ തള്ളി, അറസ്റ്റിനും തടസ്സമില്ല

    രാഹുൽ മാങ്കൂട്ടത്തിലിന് കനത്ത തിരിച്ചടി; മുൻകൂർ ജാമ്യാപേക്ഷ തള്ളി, അറസ്റ്റിനും തടസ്സമില്ല

    രാഹുൽ മാങ്കൂട്ടത്തിലിന് കനത്ത തിരിച്ചടി; മുൻകൂർ ജാമ്യാപേക്ഷ തള്ളി, അറസ്റ്റിനും തടസ്സമില്ല

    ബലാത്സംഗ കേസ് പ്രതി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്ക് കനത്ത തിരിച്ചടി. മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം സെഷൻസ് കോടതി തള്ളി. ജാമ്യാപേക്ഷയിൽ വിശദമായ വാദത്തിന് ശേഷമാണ് കോടതി ജാമ്യം തള്ളിയുള്ള സുപ്രധാന വിധി പുറപ്പെടുവിച്ചത്. ഇന്നലെയും ഇന്നുമായി അടച്ചിട്ട കോടതി മുറിയിലാണ് വിശദമായ വാദം നടന്നത്

    രാഹുലിനെതിരെ പ്രോസിക്യൂഷൻ പുതുതായി സമർപ്പിച്ച തെളിവുകളും കോടതി ഇന്ന് പരിശോധിച്ചിരുന്നു. രാഹുലിന്റെ അറസ്റ്റ് തടയണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യവും കോടതി തള്ളി. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മറ്റൊരു ബലാത്സംഗ കേസ് കൂടി രജിസ്റ്റർ ചെയ്തതായി പ്രോസിക്യൂഷൻ ഇന്ന് കോടതിയെ അറിയിച്ചിരുന്നു.

    ഇന്ന് 25 മിനിറ്റ് നീണ്ട വാദത്തിനിടെ മറ്റൊരു തെളിവു കൂടി പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു. ഇരുവരും തമ്മിലുള്ള ചാറ്റിന്റെ സ്‌ക്രീൻ ഷോട്ടാണ് ഹാജരാക്കിയത്. പീഡനത്തിനും ഗർഭച്ഛിദ്രത്തിനും തെളിവുണ്ടെന്നും യുവതിയെ ക്രൂരമായി പീഡിപ്പിച്ചെന്നുമാണ് പ്രോസിക്യൂഷൻ വാദിച്ചത്.

     

  • കുന്നംകുളത്ത് സ്‌കൂൾ ബസും കാറും കൂട്ടിയിടിച്ച് 5 പേർക്ക് പരുക്ക്; കാർ യാത്രികരുടെ പരുക്ക് ഗുരുതരം

    കുന്നംകുളത്ത് സ്‌കൂൾ ബസും കാറും കൂട്ടിയിടിച്ച് 5 പേർക്ക് പരുക്ക്; കാർ യാത്രികരുടെ പരുക്ക് ഗുരുതരം

    കുന്നംകുളത്ത് സ്‌കൂൾ ബസും കാറും കൂട്ടിയിടിച്ച് 5 പേർക്ക് പരുക്ക്; കാർ യാത്രികരുടെ പരുക്ക് ഗുരുതരം

    തൃശ്ശൂർ കുന്നംകുളത്ത് ചൂണ്ടലിൽ സ്‌കൂൾ ബസും കാറും കൂട്ടിയിടിച്ച് അപകടം. വിദ്യാർഥികളടക്കം അഞ്ച് പേർക്ക് അപകടത്തിൽ പരുക്കേറ്റു. ഇന്ന് രാവിലെയായിരുന്നു ചൂണ്ടൽ പാലത്തിന് സമീപം അപകടം നടന്നത്. 

    കുന്നംകുളം ഭാഗത്ത് നിന്ന് തൃശ്ശൂരിലേക്ക് പോകുകയായിരുന്ന കാറും എതിർദിശയിൽ വരികയായിരുന്ന സ്‌കൂൾ ബസും കൂട്ടിയിടിച്ചായിരുന്നു അപകടം. ഇരുവാഹനങ്ങൾക്കും അപകടത്തിൽ കേടുപാടുകൾ സംഭവിച്ചു. 

    പരുക്കേറ്റ സ്‌കൂൾ വിദ്യാർഥികളെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലും കാർ യാത്രികരെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കാർ യാത്രികരുടെ നില ഗുരുതരമാണ്.